ന്യൂഡൽഹി: രാജ്യത്തെ വിവിധ സംസ്ഥാനങ്ങളിൽ നടപ്പാക്കിയ മതപരിവർത്തന നിരോധന നിയമത്തിന്റെ സാധുത പരിശോധിക്കാൻ സുപ്രീംകോടതി മൂന്നംഗ ബെഞ്ച് രൂപീകരിക്കും. പ്രാധാന്യം കണക്കിലെടുത്ത് വിഷയം മൂന്നംഗ ബെഞ്ചിന്റെ പരിഗണനയ്ക്കു വിടാൻ ചീഫ് ജസ്റ്റീസ് സൂര്യകാന്ത്, ജസ്റ്റീസ് ജോയ്മല്യ ബാഗ്ജി എന്നിവരടങ്ങിയ ബെഞ്ചാണ് ഉത്തരവിട്ടത്.
നാഷണൽ കൗണ്സിൽ ഓഫ് ചർച്ചസ് ഇൻ ഇന്ത്യ (എൻസിസിഐ) സമർപ്പിച്ച ഹർജി പരിഗണിക്കവേയാണു തീരുമാനം. മതപരിവർത്തന നിരോധന നിയമത്തിനെതിരേ സമർപ്പിച്ചിട്ടുള്ള സമാന ഹർജികൾക്കൊപ്പം എൻസിസിഐയുടെ ഹർജികൂടി ഉൾപ്പെടുത്തുന്നതായും കോടതി വ്യക്തമാക്കി. ഹർജിയിൽ ബന്ധപ്പെട്ട കക്ഷികളിൽനിന്നു സുപ്രീംകോടതി പ്രതികരണം തേടി. നാലാഴ്ചയ്ക്കുള്ളിൽ മറുപടി സമർപ്പിക്കാനും നിർദേശിച്ചു.
സമാനവിഷയവുമായി ബന്ധപ്പെട്ട് ഒന്നിലധികം ഹർജികളാണ് മൂന്നംഗ ബെഞ്ച് പരിഗണിക്കുക. ഭാരത കത്തോലിക്കാ മെത്രാൻ സമിതി (സിബിസിഐ) ഉൾപ്പെടെ സമാന വിഷയത്തിൽ നേരത്തേ സുപ്രീംകോടതിയെ സമീപിച്ചിട്ടുണ്ട്. മതപരിവർത്തന നിരോധന നിയമത്തിന്റെ സാധുത ചോദ്യം ചെയ്തു വിവിധ ഹൈക്കോടതികളുടെ പരിഗണനയിലുള്ള കേസുകൾ സുപ്രീംകോടതിയിലേക്കു മാറ്റാൻ ചീഫ് ജസ്റ്റീസ് അധ്യക്ഷനായ ബെഞ്ച് കഴിഞ്ഞവർഷം സെപ്റ്റംബറിൽ നിർദേശം നൽകിയിരുന്നു.
മതപരിവർത്തന നിരോധന നിയമത്തിനെതിരേ സമർപ്പിച്ച വിവിധ ഹർജികളിൽ കേന്ദ്രസർക്കാരിൽനിന്ന് സുപ്രീംകോടതി പ്രതികരണം തേടുകയും ചെയ്തിരുന്നു. ഇതിനുള്ള മറുപടി തയാറായതായും ഉടൻ സമർപ്പിക്കുമെന്നും സോളിസിറ്റർ ജനറൽ തുഷാർ മേത്ത ഇന്നലെ സുപ്രീംകോടതിയെ അറിയിച്ചു.
വിവിധ സംസ്ഥാനങ്ങൾ പാസാക്കുന്ന നിർബന്ധിത മതപരിവർത്തന നിരോധന നിയമങ്ങൾ ന്യൂനപക്ഷങ്ങൾക്കു നേരേ ഉപയോഗിക്കുന്നതിൽ കടുത്ത ആശങ്ക പ്രകടിപ്പിച്ച് പല സമയത്തായി വിവിധ സമുദായങ്ങൾ സുപ്രീംകോടതിയെ സമീപിച്ചിട്ടുണ്ട്. കഴിഞ്ഞ ജൂലൈയിൽ ഛത്തീസ്ഗഡിൽ അറസ്റ്റിലായ രണ്ടു കന്യാസ്ത്രീകൾക്കെതിരേ ചുമത്തിയത് സംസ്ഥാനം പാസാക്കിയ മതപരിവർത്തന നിരോധന നിയമമാണ്.
ഈ നിയമപ്രകാരം കേസ് രജിസ്റ്റർ ചെയ്താൽ ജാമ്യം ലഭിക്കുക പ്രയാസമാണ്. ഓരോ സംസ്ഥാനങ്ങളിലും നിയമത്തിന്റെ കാഠിന്യം മാറിക്കൊണ്ടിരിക്കും. നിലവിൽ രാജ്യത്തെ 12 സംസ്ഥാനങ്ങൾ നിർബന്ധിത മതപരിവർത്തന നിയമം പാസാക്കിയിട്ടുണ്ട്. ഏറ്റവുമൊടുവിൽ രാജസ്ഥാനിലാണ് ഏറെ കർക്കശമായ വ്യവസ്ഥകൾ ഉൾപ്പെടുത്തി നിയമം പാസാക്കിയത്.